www.educationkerala.in
  • Home
  • Noon-Meal Programme
    • Kalolsavam Special
    • Blog
  • Softwares
    • SPARK-HELP
  • Useful Links
  • Download Forms
    • Direct Access 2 Files
  • Feedback
  • OLD POSTS

മൈക്രോ സോഫ്റ്റ് / ഓഫീസ് ഷോട്ട് കട്ടുകള്‍ 
March 28th, 2011 

1. Alt + (double-click) = സെലക്ട് ചെയ്ത ഫയലിന്റെ പ്രോപ്പേര്‍ട്ടീസ് തുറക്കുന്നതിന്. Open Properties dialog of selected item.

2. Alt + Enter = പ്രോപ്പര്‍ട്ടീസ് വിന്‍ഡോ തുറക്കുന്നതിന് Opens properties window of selected item.
3. Alt + Esc = ടാസ്‌ക് ബാറില്‍ മിനിമൈസ് ചെയ്ത് വച്ച പേജുകള്‍ തെരഞ്ഞെടുക്കുന്നതിന് (Switch Between open tasks available on the taskbar.)
4. Alt + F4 = തുറന്നു വച്ച ഏറ്റവും മേലെയുള്ള വിന്‍ഡോ, പേജ് അടയ്ക്കുന്നതിന്. (Close the top (focused) window.)
5. Alt + Tab = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ – ആവശ്യമുളളവ തെരെഞ്ഞെടുക്കുന്നതിന് (Switch between open windows.)
6. Alt + Tab + Shitf = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ പിന്നിലോട്ട് സെലക്ട് ചെയ്യുന്നതിന് (Switch between open windows, backward.)

7. Ctrl + Alt + Delete (or Del) = വിന്‍ഡോ ടാസ്‌ക് മാനേജര്‍ തുറക്കുന്നതിന്. (ചില പേജുകള്‍/വിന്‍ഡോ പ്രവര്‍ത്തനരഹിതമായാല്‍ ആ പേജ് മാത്രം ഒഴിവാക്കുന്നതിന്/അടയ്ക്കുന്നതിന് വിന്‍ഡോ ടാസ്‌ക് മാനേജര്‍ ഉപയോഗിക്കാം.) Bring up the Windows Task Manager, or reboot computer.
8. Ctrl + Esc = സ്റ്റാര്‍ട്ട് മെനു തുറക്കുന്നതിന്. (Bring up the Windows Start menu.)
9. Ctrl + ‘+’ (‘+’ key on the keypad) സെലക്ട് ചെയ്ത ഭാഗം യഥാര്‍ത്ഥ വലുപ്പത്തില്‍ Zoom ചെയ്യുന്നതിന് ഉപയോഗിക്കാം. (Autofit the widths of all columns (if available) in current window.)
10. Ctrl + F4 = തുറന്നു വച്ച പേജിനുള്ളിലുള്ള മറ്റൊരു പേജ് അടയ്ക്കുന്നതിന്. (Close sub window/tab.)
11. Ctrl + Tab = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായ തെരെഞ്ഞെടുക്കുന്നതിന് (Switch between existing tabs (within a window).
12. Ctrl + Tab + Shift = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായവ പിന്നോട്ട് തെരെഞ്ഞെടുക്കുന്നതിന് Switch between existing tabs (within a window), backward
13. F1 = കമ്പ്യൂട്ടറിലെ വിന്‍ഡോ സംബന്ധിച്ച സംശയങ്ങള്‍ക്ക് ആശ്രയിക്കാം. Open Help for Windows or focused application.
14. F2 = ഒരു ഫയലിന്റെയോ ഫോള്‍ഡറിന്റെയോ പേര് മാറ്റി കൊടുക്കുന്നതിന് ഉപയോഗിക്കാം. (Rename thd file and folder)
15. F3 = നമ്മുക്ക് ആവശ്യമായ ഫയലുകളോ ചിത്രങ്ങളോ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കാം. Find/Search.
16. F4 = കമ്പ്യൂട്ടറിലെ ട്രൈവുകളെക്കുറിച്ചുള്ള വിവരം അറിയുന്നതിന്. Select drives or display the list of drives
17. F5 = പേജുകള്‍ പുതുക്കുന്നതിന്/ഫ്രഷാക്കുന്നതിന്, (Refresh.)
18. F6 = ഇന്റര്‍നെറ്റ് പേജിലെ അഡ്രസ് ബാര്‍ സെലക്ട് ചെയ്യുന്നതിന് (Switch focus to the address bar (if exists).
19. F10 = ഏറ്റവും മുകളിലുള്ള മെനു ബാര്‍ ആക്ടിവേറ്റ്/സെലക്ട് ചെയ്യുന്നതിന് (Switch focus to the top menu bar.)
20. Shift + F10 = സെലക്ട് ചെയ്ത ഫയല്‍/ഫോള്‍ഡറിന്റെ പ്രോപ്പര്‍ട്ടീസ്/വിശദവിവരങ്ങള്‍ അറിയുന്നതിന്/കാണുന്നതിന് (മൗസിന്റെ വലുത് വശം ക്ലിക്ക് ചെയ്യുന്നതിന് തുല്യമായ ഒരു പ്രവൃത്തി) Same as mouse right-click on the select item.
21. Print Screen = Desktop മുഴുവനായും Picture ആയി Save ചെയ്യുന്നതിന് കീ ബോര്‍ഡില്‍ വലുതുവശത്തുള്ള ‘Prt Scr’ എന്ന കീ പ്രസ് ചെയ്ത് Paint ല്‍ കൊണ്ടുവന്ന് പേസ്റ്റ് ചെയ്താല്‍ Dest Top മുഴുവന്‍ പിക്ചറായി വരും. (Capture a screenshot of the entire desktop to clipboard.)
22. Print Screen + Atl = Desktopല്‍ ഏറ്റവും മുകളില്‍ തുറന്ന് വച്ച പേജ്/window മാത്രം പിക്ചറായി കാണുന്നതിന്. (Capture a screenshot of just the top(focused) window to clipboard.)
23. Shift + Delete (or Del) = കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഫയലോ ഫോള്‍ഡറോ ചിത്രങ്ങളോ എന്നന്നേക്കുമായി നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാം. (Permanently delete selected file(s)/folder(s) (bypass recycle bin)
24. Shift (hold while inserting an audio CD to drive) = സിഡി ഡ്രവില്‍ നിക്ഷേപിക്കുമ്പോള്‍ Shitf പ്രസ്സ് പിടിച്ചാല്‍ ഓട്ടോ പ്ലേ ഒഴിവാക്കാന്‍ സാധിക്കും. (Prevent autoplay.)

Most keyboards have a Windows Key (key with a Windows icon).
വിന്‍ഡോ ഐക്കണ്‍ പതിച്ച കീ ഉപയോഗിച്ചുള്ള ഷോട്ട് കട്ടുകള്‍

1. WINDOWS-KEY = വിന്‍ഡോ സ്റ്റാര്‍ട്ട് മെനു തുറക്കുന്നതിന് Bring up the Windows Start menu.
2. WINDOWS-KEY + F1 = വിന്‍ഡോ സഹായം Bring up the Windows Help.
3. WINDOWS-KEY + e = മൈക്രോസോഫ്റ്റ് എക്‌സ്‌പ്ലോറര്‍/മൈ കമ്പ്യൂട്ടര്‍ തുറക്കുന്നതിന് Open Microsoft Explorer.
4. WINDOWS-KEY + f = വിന്‍ഡോ തെരയുന്നതിന് Windows Search.
5. WINDOWS-KEY + Ctrl + f = കമ്പ്യൂട്ടര്‍ തെരയുന്നതിന് Search for computers
6. WINDOWS-KEY + d = തുറന്നുവച്ച പേജുകള്‍ അടയ്ക്കുന്നതിനും/Minimise (ഡെസ്‌ക് ടോപ്പ് കാണുന്നതിന്)തുറയ്ക്കുന്നതിനും/Restore. Minimizes all and bring up desktop, or restore all
7. WINDOWS-KEY + l = വിന്‍ഡോ ലോക്ക് ചെയ്യുന്നതിന്. Lock the computer (Windows XP & newer).
8. WINDOWS-KEY + m = എല്ലാ വിന്‍ഡോസും മിനിമൈസ് ചെയ്യുന്നതിന് Minimizes all windows.
9. WINDOWS-KEY + Shift + M = വിന്‍ഡോ കീ + M ഉം D ഉം ഉപയോഗിച്ച് ചെയ്തതിന് നേരെ വിപരീതഫലം ലഭിക്കാന്‍.
Restore all. Opposite with WINDOWS-KEY + M and WINDOWS-KEY + D.
10. WINDOWS-KEY + r = കമ്പ്യൂട്ടറിലെ ‘run’ വിന്‍ഡോ തുറക്കുന്നതിന്. ഇതിലൂടെ നമ്മുക്ക് ആവശ്യമുള്ള പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ തുറക്കുന്നതിന് സാധിക്കും. Open the run window.
11. WINDOWS-KEY + u = യുട്ടിലിറ്റി മാനേജര്‍ തുറക്കുന്നതിന് Utility Manager.
12. WINDOWS-KEY + Tab = Task bar ല്‍ മിനിമൈസ് ചെയ്ത് വച്ച പേജുകള്‍ ആകടിവേറ്റ് ചെയ്യുന്നതിന്. അതുവഴി ആവശ്യമുള്ള പേജുകള്‍ Enter ഉപയോഗിച്ച് തുറക്കുന്നതിന് സാധിക്കും. Cycle through the programs on task bar.
13. WINDOWS-KEY + Pause/Break = കമ്പ്യൂട്ടര്‍ സിസ്റ്റം പ്രോപ്പര്‍ട്ടി തുറക്കുന്നതിന് വേണ്ടി. Open the System Properties window.

നെറ്റില്‍ സ്വന്തമായി രണ്ടു സെന്റ്‌
Posted on: 22 Feb 201

                                                കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്' ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും. മറ്റുള്ളവരെപോലെ കാശുകൊടുക്കാതെ സ്വന്തമായി രണ്ടു ജി.ബി. സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലെയോ വീട്ടിലെയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ 'ഡ്രോപ് ബോക്‌സി'ല്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിങ് സര്‍വീസാണ് ഡ്രോപ്പ്‌ബോക്‌സ് എന്ന് ചുരുക്കം.

ആദ്യം www.dropbox.com എന്ന ഔദ്യോഗിക സൈറ്റില്‍നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജി.ബി സൗജന്യസേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജി.ബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി.ബിയും കിട്ടും. 

ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈ ഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിങ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനുപകരം ഡ്രോപ്‌ബോക്‌സ് അതതുസമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.

അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇമെയില്‍ അഡ്രസ്സും പാസ്‌വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.

വീട്ടിലെയും ഓഫീസിലെയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സി.ഡി.യിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യൂട്ടറിലെയും നെറ്റിലെയും മൊബൈലിലെയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിങ് (Synchronize) മാജിക്കാണ് ഇത്.

സാധാരണഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയൊരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1 എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതുഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.

സൗജന്യമായി കിട്ടുന്ന രണ്ടു ജി.ബി. ചുരുങ്ങിയത് മൂന്നു ജി.ബി.യായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ്‌ബോക്‌സ് കണക്ടുചെയ്താല്‍ 128 എം.ബി. സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകയും ചെയ്താല്‍ അത്രയും കൂടി കിട്ടും, പോരെ!!

കൊച്ചൗസേഫ് വൃക്ക പകുത്തു നല്‍കി; ഒപ്പം വലിയ സന്ദേശവും
Posted on: 24 Feb 2011

വൃക്കയേക്കാള്‍ വലിയ ഹൃദയമാണ് തന്‍േറതെന്ന് കാട്ടിക്കൊടുത്തുകൊണ്ട് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തലവന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 'വൃക്കബാങ്കി'ന്റെ ആദ്യ കണ്ണിയായി. ലേക് ഷോര്‍ ആസ്​പത്രിയില്‍ ബുധനാഴ്ച ആറുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കൊച്ചൗസേഫിന്റെ വൃക്ക ഈരാറ്റുപേട്ട സ്വദേശി ജോയിയില്‍ വിജയകരമായി ചേര്‍ന്നു. 

സ്വന്തം വൃക്ക പകുത്തുനല്‍കിയ ഫാ. ഡേവിസ് ചിറമ്മേല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വൃക്കബാങ്കില്‍ അംഗമായിക്കൊണ്ട് ലോകത്തിന് മാതൃക കാട്ടുകയായിരുന്നു 'ഞങ്ങള്‍ കാക്കുന്നു'(വി ഗാര്‍ഡ്) എന്ന സന്ദേശമുയര്‍ത്തിയ വ്യവസായി. ഇതോടെ കൊച്ചൗസേഫ് കാത്തത് നാലു ജീവിതങ്ങളെയാണ്. ഇദ്ദേഹത്തിന്റെ വൃക്ക ഏറ്റുവാങ്ങിയ ജോയിയുടെ ഭാര്യ ജോളി ഇനി തൃശ്ശൂര്‍ സ്വദേശി ഷംസുദ്ദീന് വൃക്ക നല്‍കും. അവിടെനിന്ന് തൃശ്ശൂരുതന്നെയുള്ള രണ്ടുയുവാക്കളിലേക്ക് കണ്ണിനീളും. ഷംസുദ്ദീന്റെ ഭാര്യ സൈനബയുടെ ദാനം ജോണിനും ജോണിന്റെ അമ്മ ജസ്സിയുടേത് ബിജുവിനുമാണ്. അങ്ങനെ ലോകത്ത് ആദ്യമായി വൃക്കബാങ്ക് യാഥാര്‍ഥ്യമാകുന്നു. 

വൃക്കദാനത്തിനായി ചൊവ്വാഴ്ചയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ലേക് ഷോര്‍ ആസ്​പത്രിയില്‍ അഡ്മിറ്റായത്. ജോയിയെ നേരത്തേതന്നെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു. സര്‍ജന്‍ ഡോ.ജോര്‍ജ്.പി.എബ്രഹാം, നെഫ്രോളജിസ്റ്റ് ഡോ.അബി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് നാലിനാണ് അവസാനിച്ചത്. രണ്ടുപേരുടേയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോ.ജോര്‍ജ്.പി.എബ്രഹാം പറഞ്ഞു. കൊച്ചൗസേഫിന്റെ ഭാര്യ ഷീല മക്കളായ അരുണ്‍,മിഥുന്‍ എന്നിവര്‍ പ്രാര്‍ഥനകളോടെ ആസ്​പത്രിയിലുണ്ടായിരുന്നു. ശസ്ത്രക്രിയക്കുശേഷം കൊച്ചൗസേഫിനേയും ജോയിയേയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. നാലുദിവസത്തിനുള്ളില്‍ കൊച്ചൗസേഫിന് ആസ്​പത്രി വിടാനാകും. ജോയിക്ക് കുറച്ചുദിവസം കൂടി ആസ്​പത്രിയില്‍ കഴിയേണ്ടി വരും. 

രണ്ടുവര്‍ഷം മുമ്പ് ഒരു ബന്ധുവിനുവേണ്ടി വൃക്കതേടി അലഞ്ഞതിന്റെ വേദനയാണ് കൊച്ചൗസേഫിനെ വൃക്കദാനത്തിലേക്ക് നയിച്ചത്. ''വ്യക്തിക്കല്ല,സമൂഹത്തിനാണ് ഞാന്‍ വൃക്ക നല്‍കിയത്''-ഇതായിരുന്നു വൃക്കദാനത്തെക്കുറിച്ചുള്ള കൊച്ചൗസേഫിന്റെ വാക്കുകള്‍. 

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. 
എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും കൊടുക്കുന്നു. 

''എല്ലാവരും 
നീതിമാന്മാരല്ലെന്നും 
സത്യസന്ധല്ലെന്നും 
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം. 
പക്ഷേ ഓരോ തെമ്മാടിക്കും 
പകരമൊരു നായകനുണ്ടെന്നും 
ഓരോ കപടരാഷ്ട്രീയക്കാരനും 
പകരം അര്‍പ്പണബോധമുള്ള 
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം. 
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം 
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില്‍ നിന്നവനെ 
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍ 
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന് 
ആദ്യമേയവന്‍ പഠിക്കട്ടെ. 
പുസ്തകങ്ങള്‍ കൊണ്ട് 
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം 
അവന് നല്കണം. 
ശാന്തിയില്‍ മുങ്ങിയൊരു 
ലോകം. 
അവിടെയിരുന്ന് 
ആകാശത്തിലെ പക്ഷികളുടേയും 
പച്ചക്കുന്നിന്‍ചെരിവുകളിലെ 
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും 
അവന്‍ ചിന്തിക്കട്ടെ.

സ്‌കൂളില്‍ തോല്‍ക്കുന്നതാണ് 
ചതിച്ച് നേടുന്നതിനേക്കാള്‍ 
മാന്യമാണെന്നവനെ പഠിപ്പിക്കുക. 
എല്ലാവരും തെറ്റാണെന്ന് 
തള്ളിപ്പറഞ്ഞാലും 
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക. 

മൃദുലരായ മനുഷ്യരോട് 
മൃദുലമാകാനും 
കഠിനരായവരോട് 
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത് 
എന്റെ മകനേകുക.

എല്ലാവരും പറയുന്നത് 
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക, 
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍ 
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക. 
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും 
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ 
ആട്ടിയകറ്റാനും 
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക. 

സ്വന്തം ബുദ്ധിയും ശക്തിയും 
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക., 
പക്ഷേ സ്വന്തം 
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന് 
നേരെ ചെവിയടച്ച് വെച്ച് 
തനിക്ക് ശരിയാണെന്ന് തോന്നുന്ന 
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും 
അതിന് വേണ്ടി നിലകൊള്ളാനും 
പോരാടാനും അവനെ പഠിപ്പിക്കുക. 
അവനോട് മാന്യതയോടെ പെരുമാറുക, 
പക്ഷേ അവനെ താലോലിക്കരുത്, 
അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക. 
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക. 
തന്നെക്കുറിച്ച് വലിയ രീതിയില്‍ 
സ്വയം 
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍ 
വലുതായ വിശ്വാസമുണ്ടാവൂ.

ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''

Lincoln's Letter to his Son's Teacher

He will have to learn, I know, 
that all men are not just, 
all men are not true. 
But teach him also that 
for every scoundrel there is a hero; 
that for every selfish Politician, 
there is a dedicated leader… 
Teach him for every enemy there is a friend,
Steer him away from envy, 
if you can, 
teach him the secret of 
quiet laughter.
Let him learn early that 
the bullies are the easiest to lick… 
Teach him, if you can, 
the wonder of books… 
But also give him quiet time 
to ponder the eternal mystery of birds in the sky, 
bees in the sun, 
and the flowers on a green hillside.
In the school teach him 
it is far honourable to fail 
than to cheat… 
Teach him to have faith 
in his own ideas, 
even if everyone tells him 
they are wrong… 
Teach him to be gentle 
with gentle people, 
and tough with the tough.

Try to give my son 
the strength not to follow the crowd 
when everyone is getting on the band wagon… 
Teach him to listen to all men… 
but teach him also to filter 
all he hears on a screen of truth, 
and take only the good 
that comes through.
Teach him if you can, 
how to laugh when he is sad… 
Teach him there is no shame in tears, 
Teach him to scoff at cynics 
and to beware of too much sweetness… 
Teach him to sell his brawn 
and brain to the highest bidders 
but never to put a price-tag 
on his heart and soul.

Teach him to close his ears 
o a howling mob 
and to stand and fight 
if he thinks he's right. 
Treat him gently, 
but do not cuddle him, 
because only the test 
of fire makes fine steel.

Let him have the courage 
to be impatient… 
let him have the patience to be brave. 
Teach him always 
to have sublime faith in himself, 
because then he will have 
sublime faith in mankind.

This is a big order, 
but see what you can do… 
He is such a fine little fellow, 
my son!
~ Abraham Lincoln 
Picture

Splashtop - ഇന്‍സ്റ്റന്റ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസ്റ്റം
Posted on: 21 Jan 2011

ഇന്‍സ്റ്റന്റ് മണി, ഇന്‍സ്റ്റന്റ് ഫുഡ് തുടങ്ങി ലോകമെമ്പാടും കാര്യങ്ങള്‍ ഇന്‍സ്റ്റന്റിലേക്ക് നീങ്ങുമ്പോള്‍ അക്കൂട്ടത്തിലേക്കിതാ ഒരു ഇന്‍സ്റ്റന്റ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസ്റ്റവും- സ്​പ് ളാഷ്‌ടോപ്പ് ബ്രൗസര്‍ ഓപ്പറേറ്റിങ് സിസറ്റം (Splashtop Instant OS).

ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ ഓണ്‍ ചെയ്ത് ബൂട്ട് ചെയ്തശേഷം ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത നെറ്റിലേക്ക് പ്രവേശിക്കാന്‍ എടുക്കുന്ന സമയം പലര്‍ക്കും അലോസരമായി തോന്നാറുണ്ട്. കാരണം ഇന്റര്‍നെറ്റ് നോക്കാന്‍ മാത്രം എന്തിന് ഇത്രയും പ്രവര്‍ത്തനം ചെയ്യണം എന്നാണ് ഇരുടെ നിലപാട്.

ക്ഷമയില്ലാത്ത തലമുറയെ തൃപ്തിപ്പെടുത്തുന്നതാണ് ബ്രൗസര്‍ അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓണ്‍ലൈനിലേക്കെത്താന്‍ ഈ ബ്രൗസര്‍ യൂസറെ സഹായിക്കും. 2007-ല്‍ രംഗത്തെത്തിയ ഈ ബ്രൗസര്‍ ഇതിനകം മൂന്നു കോടിയോളം കമ്പ്യൂട്ടറുകളില്‍ എത്തിക്കഴിഞ്ഞു. 

Acer, ASUS, Dell, HP, Lenovo, LG തുടങ്ങിയ കമ്പനികളും നേരത്തെ മുതല്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതുവരെ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ നേരിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതിനുള്ള ബീറ്റാപതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.http://os.splashtop.com/ എന്ന സൈറ്റില്‍ നിന്ന് ഈ ബീറ്റാപതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഇത് ഇന്‍സ്റ്റാല്‍ ചെയ്തുകഴിഞ്ഞാല്‍, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ആദ്യം തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലോഡ് ആവുന്നത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഏറ്റവും ചുരുങ്ങിയ പ്രവര്‍ത്തികളേ വേണ്ടൂ എന്നതിനാലാണ് ഇത്രയും വേഗം കഴിയുന്നത്.

പവര്‍ സ്വിച്ച് അമര്‍ത്തി നിമിഷങ്ങള്‍ക്കകം തന്നെ സ്​പ് ളാഷ്‌ടോപ്പിന്റെ ബ്രൗസര്‍ നിങ്ങള്‍ക്ക് മുമ്പില്‍ തെളിയും. ബിങ് (Bing) സെര്‍ച്ച് പേജായിരിക്കും ഹോംപേജായി തന്നെ ലഭിക്കുക. ക്രോം ബ്രൗസര്‍ പോലെത്തന്നെ നേരത്തെ ഉപയോഗിച്ച പേജുകളുടെ ചെറിയ ഐക്കണുകള്‍ ആദ്യപേജില്‍ കാണാം. പേജുകളെ ടാബുകളായി അടുക്കിവെക്കുകയും ചെയ്യാം. 

തുടര്‍ന്ന് വിന്‍ഡോസിലേക്ക് പ്രവേശിക്കണമെങ്കില്‍ ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ മാത്രം മതി. ഉടന്‍ തന്നെ വിന്‍ഡോസ് ലോഡ് ചെയ്തുവരികയും സാധാരണ പോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യാം. അടുത്ത ബൂട്ടിങ് സമയത്തു മാത്രമേ വീണ്ടും സ്​പ് ളാഷ്‌ടോപ്പ് ലഭിക്കുകയുള്ളൂ.

സ്​പ്ലാഷ്‌ടോപ്പ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ്. മറ്റു ഉപയോഗങ്ങളൊന്നും ഇല്ല. അതിനാല്‍ തന്നെ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെ മാത്രമേ ഇതിന് പ്രവര്‍ത്തിക്കാനാവൂ. 

മറ്റേതെങ്കിലും സോഫ്ട്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുപോലെ തന്നെ വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ് സ്​പ്ലാഷ്‌ടോപ്പും. ഇന്‍സ്റ്റളേഷന്‍ സമയത്തുതന്നെ കമ്പ്യൂട്ടറില്‍ നിന്ന് ആവശ്യമായ വിവരങ്ങളും മറ്റു ബ്രൗസറുകളുടെ ബുക്മാര്‍ക്കുകളും ഇവന്‍ ചോര്‍ത്തിയെടുത്തിരിക്കും. കൂടാതെ വൈഫൈ അടക്കമുള്ള കണക്ഷന്‍ മാര്‍ഗ്ഗങ്ങളും നോക്കിവെക്കും. അതിനാല്‍ ഓണ്‍ ചെയ്യുന്ന സമയം തന്നെ ഇതുവഴി ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അഡോബി ഫ് ളാഷ് പ്ലെയറും അടങ്ങിയതാണ് പുതിയ പതിപ്പ്.

വിലാസം പുതുക്കാന്‍ ഇന്റര്‍നെറ്റ്‌
Posted on: 21 Jan 2011

ഇന്റര്‍നെറ്റിന്റെ തുടക്കം 1969 ല്‍ വെറും നാലു കമ്പ്യൂട്ടറൂകളുടെ ശൃംഗലയായിട്ടായിരുന്നു. ഇന്ന് പക്ഷേ, ഇന്റര്‍നെറ്റ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കമ്പ്യൂട്ടറുകളൂടേയും അനുബന്ധ ഉപകരണങ്ങളുടേയും അതിസങ്കീര്‍ണ്ണമായ നെറ്റ്‌വര്‍ക്ക് ആയി മാറിയിരിക്കുന്നു. ആര്‍ക്കും സ്വന്തമല്ലാത്ത ഇന്റര്‍നെറ്റ് പക്ഷേ, എല്ലാവര്‍ക്കും സ്വന്തമാണ്. ആരുടെയും സ്വന്തമല്ലെങ്കിലും ആഗോളതലത്തില്‍ ആരുമിത് നിയന്ത്രിക്കുന്നില്ല എന്നര്‍ത്ഥമില്ല. 1992 ല്‍ സ്ഥാപിതമായ'ഇന്റര്‍നെറ്റ് സൊസൈറ്റി' എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇന്റര്‍നെറ്റിന്റെ പൊതുമാനദണ്ഡങ്ങളുടെ രൂപീകരണവും നിര്‍വഹണവും നടക്കുന്നത്. 

ഇപ്പോളിതാ ഇന്റര്‍നെറ്റ് വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ്. ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സംഗതികളില്‍ ഒന്നായ ഐപി അഡ്രസ്സുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. 

ഐപി അഡ്രസ്സ്
ഒരു നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളേയും മറ്റു അനുബന്ധ ഉപകരണങ്ങളെയും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഐപി അഡ്രസ്സ്. ഒരു നെറ്റ്‌വര്‍ക്കില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ക്ക് ഒരേ ഐപി അഡ്രസ്സ് ഉണ്ടായിരിക്കില്ല. കമ്പ്യൂട്ടര്‍, ഐപാഡ്, ഐഫോണ്‍, മൊബൈല്‍ഫോണ്‍, ഐപി ഫോണ്‍, ഐപി ക്യാമറ.....എന്നു വേണ്ട ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങള്‍ക്കും ഐപി അഡ്രസ്സ് ആവശ്യമാണ്. 

ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഐപി അഡ്രസ്സിനെ ഒരു ടെലിഫോണ്‍ നമ്പറിനോട് ഉപമിക്കാം. ലോകത്ത് നിങ്ങളുടേതു മാത്രമായി ഒരു നമ്പര്‍. പത്തക്ക നമ്പര്‍ ആണു മൊബൈലിന്റേത് എങ്കില്‍ പരമാവധി എത്ര കണക്ഷനുകള്‍ നല്‍കാനാകും? 0000000000 മുതല്‍ 9999999999 വരെ. ഇതില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കണമെങ്കില്‍ എന്തു ചെയ്യണം? നമ്പറിന് കൂടുതല്‍ അക്കങ്ങള്‍ വേണം. ഇന്റര്‍നെറ്റ് ഐപി അഡ്രസ്സുകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. 

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ അതിന്റെ പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ. ഇന്റര്‍നെറ്റ് സേവനദാതാവില്‍ നിന്നും ഒരു കണക്ഷന്‍ എടുക്കുമ്പോള്‍ നിങ്ങള്‍ അവരുടെ നെറ്റ്‌വര്‍ക്കില്‍ ഒരു കണ്ണിയായാവുകയാണ് ചെയ്യുന്നത്. അതിനായി നിങ്ങളുടെ കമ്പ്യൂട്ടറിന് ഒരു ഐപി അഡ്രസ് ലഭിക്കുന്നു. 

രണ്ടു വിധത്തില്‍ ഐപി വിലാസരീതികള്‍ നിലവിലുണ്ട്. ഒന്ന് സ്റ്റാറ്റിക് ഐപി അഡ്രസ്സുകള്‍, രണ്ടാമത്തേത് ഡൈനാമിക് ഐപി അഡ്രസുകള്‍. രണ്ടാമത് പറഞ്ഞതാണ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്ക് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. അതായത് നിങ്ങള്‍ക്ക് സ്ഥിരമായി ഒരു ഐപി നല്‍കുന്നതിനു പകരം ഓരോ തവണ ഇന്റര്‍നെറ്റുമായി കണക്ഷന്‍ സ്ഥാപിക്കുമ്പോള്‍ താത്കാലികമായി ഒരു ഐപി അഡ്രസ് ലഭിക്കുന്നു. അടുത്ത തവണ മറ്റൊരു ഐപി ആയിരിക്കാം ലഭിക്കുക. ഒരു സേവനദാതാവിനു കീഴില്‍ ഒരേസമയം എല്ലാവരും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സാധ്യത കുറവാണല്ലോ. അതിനാല്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്നു. സ്റ്റാറ്റിക് ഐപി അഡ്രസ്സുകള്‍ മുഖ്യമായും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് പ്രയോജനപ്പെടുത്തുന്നത്. ഇതില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനോ നെറ്റ്‌വര്‍ക്കിന് സ്ഥിരമായി ഒരു ഐപി അഡ്രസ്സ് ലഭിക്കുന്നു.

ഇതു വരെ പറഞ്ഞത് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ കാര്യം. വെബ്‌സൈറ്റുകളുടെ കാര്യവും ഇതുപോലെത്തന്നെയാണ്. ഓരോ വെബ്‌സൈറ്റിനും സ്വന്തമായി ഒരു ഐപി അഡ്രസ്സ് ഉണ്ട്. പക്ഷേ ഇത്തരത്തിലുള്ള വലിയ സംഖ്യകള്‍ ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമല്ലാത്തതിനാല്‍, ഡൊമൈന്‍ നേം സെര്‍വറുകള്‍ ഉപയോഗിച്ച് ഐപി അഡ്രസ്സിനെ www.google.com,www.aeoadimali.co.cc തുടങ്ങി ഓര്‍ത്തു വക്കാന്‍ എളുപ്പമുള്ള പേരുകളുമായി ബന്ധിപ്പിക്കുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് ഉപയോക്താവിന് ഐപി അഡ്രസ്സുകളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.


ഐഎഎന്‍എ (ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി) എന്ന സ്ഥാപനത്തിനാണ് ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് വിലാസങ്ങളുടെയും ഡൊമൈന്‍ പേരുകളുടേയും വിതരണ മേല്‍നോട്ട ചുമതല. ഇന്റര്‍നെറ്റ് വിലാസങ്ങളെ ബ്ലോക്കുകളായി തിരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റീജണല്‍ ഇന്റര്‍നെറ്റ് രജിസ്ട്രികള്‍ക്ക് പുനര്‍ വിതരണത്തിനായി ഐഎഎന്‍എ വീതിച്ചു നല്‍കിയിരിക്കുന്നു. ഐപി അഡ്രസ്സുകളുടെ ഗണ്യമായ ഒരു ഭാഗം പ്രത്യേക ഉപയോഗങ്ങള്‍ക്കും അടിയന്തിരാവശ്യങ്ങല്‍ക്കുമായി മാറ്റി വച്ചിരിക്കുന്നു. 

ഐപി ശോഷണം
ഐപി വേര്‍ഷന്‍ 4 എന്ന 32 ബിറ്റ് അഡ്രസിംഗ് രീതിയില്‍ പരമാവധി 2 ഖാതം 32 = 4294967296 ഐപി അഡ്രസ്സുകള്‍ സാധ്യമാണ്. അന്നത്തെ അനുമാനപ്രകാരം അത് വളരെ വലിയ സംഖ്യയും ഒരിക്കലും മുഴുവനാകാന്‍ സാധ്യതയില്ലെന്നു കരുതപ്പെട്ടതും ആയിരുന്നു. പക്ഷേ, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ അപകടം മണത്തു തുടങ്ങി. അതായത് അനുദിനം വെബ്‌സൈറ്റുകളുടെയും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും എണ്ണത്തിലുള്ള വര്‍ധന, ഐപി അഡ്രസ്സുകള്‍ മുഴുവന്‍ തീര്‍ന്നു പോകുന്ന സ്ഥിതിവിശേഷത്തില്‍ എത്തി നില്‍ക്കുന്നു. എന്‍ എ ടി (നെറ്റ്‌വര്‍ക്ക് അഡ്രസ്സ് ട്രാന്‍സ്ലേഷന്‍), പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിര്‍ച്വല്‍ വെബ് ഹോസ്റ്റിംഗ് തുടങ്ങിയ സാങ്കേതങ്ങള്‍ മുഖേന ഐപി അഡ്രസ്സുകളുടെ ശോഷണം തടയാന്‍ 1990 കളില്‍ത്തന്നെ മുന്‍കരുതലുകള്‍ എടുത്തിരുന്നുവെങ്കിലും വിവര സാങ്കേതികവിദ്യയുടെ ഗതിവേഗത്തിനു മുന്നില്‍ അതൊന്നും ഫലം കണ്ടില്ല.

ഐപി അഡ്രസ് ശോഷണത്തിന്റെ പ്രധാന കാരണങ്ങള്‍ ചുവടെ-

1. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍: 
ഇക്കഴിഞ്ഞ ദശാബ്ദത്തില്‍ മൊബൈല്‍സാങ്കേതിക വിദ്യയിലും ഉപഭോഗത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായത്. 2ജി, 3ജി സാങ്കേതിക വിദ്യകള്‍ മൊബൈല്‍ ഉപകരണങ്ങള്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗം എളുപ്പമാക്കി. മൊബൈല്‍ സേവനദാതാക്കള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. 

2. എപ്പോഴും ഓണ്‍ ആയ ഇന്റര്‍നെറ്റ് കണക്ഷനുകള്‍:
 പണ്ട് ആവശ്യമായ അവസരങ്ങളില്‍ ഡയല്‍ ചെയ്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബ്രോഡ്ബാന്‍ഡ് സങ്കേതം അത് മാറ്റിമറിച്ചു. എപ്പോഴും ഓണ്‍ ആയ ഇന്റര്‍നെറ്റ് കണക്ഷനുകളിലേക്ക് അത് വഴി തെളിച്ചു. ഇതുമൂലം കൂടുതല്‍ ഐപി അഡ്രസ്സുകള്‍ ഒരേസമയം ആവശ്യമായി വന്നു.

3. ആഗോള ഇന്റര്‍നെറ്റ് ഉപയോഗത്തിലുണ്ടായ വര്‍ധന:
 1990 കളില്‍ താരതമ്യേന വളരെക്കുറച്ചു ഇന്റര്‍നെറ്റ് കണക്ഷനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ലോക ജനസംഖ്യയുടെ 28 ശതമാത്തിലധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. വിവര സാങ്കേതിക വിദ്യയിലുണ്ടായ ഈ വന്‍ കുതിച്ചുചാട്ടവും ആളോഹരി വരുമാനത്തിലും കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഉണ്ടായ ഗണ്യമായ വര്‍ധനയും ആണ് ഇതിനു പ്രധാനമായും കാരണമായത്.

4. ഐപി വിലാസങ്ങളുടെ ദുരുപയോഗം: 
ഐപി വിലാസങ്ങള്‍ സുലഭമായി ലഭിച്ചിരുന്ന എണ്‍പതുകളില്‍ വിതരണത്തില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. കമ്പനികള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമായതിലും കൂടുതല്‍ ഐപി വിലാസങ്ങള്‍ ലഭിച്ചു. ഇന്റര്‍നെറ്റില്‍ പൊതുവായി ഉപയോഗിക്കാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഐപി വിലാസങ്ങള്‍ ഇന്നും സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍ ഉപയോഗിക്കുന്നു. 

5.വിര്‍ച്വലൈസേഷന്‍ (Virtualization): 
പുതിയ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ പ്രകാരം ഒരേ കമ്പ്യൂട്ടറില്‍ തന്നെ ഒന്നിലധികം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒരേസമയം ലഭ്യമാക്കാന്‍ സാധിക്കുന്നു. ഇങ്ങനെ ലഭ്യമാക്കുന്ന ഒരോ സേവങ്ങള്‍ക്കും വ്യത്യസ്ത പൊതു ഐപി വിലാസങ്ങള്‍ അവശ്യമായി വരുന്നു. 

6. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ :
 ഇന്റര്‍നെറ്റ് എന്നത് വേള്‍ഡ് വൈഡ് വെബ് (WWW) ആണെന്ന് പൊതുവായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍ www ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ വിവരകൈമാറ്റ സേവനം മാത്രമാണ്. ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ മറ്റു പല സേവങ്ങളില്‍ ഇക്കഴിഞ്ഞ ദശാബ്ദക്കാലത്ത് വന്‍ പുരോഗതിയും പ്രചാരവുമാണുണ്ടായത്. ഇക്കാലത്ത് കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും മാത്രമല്ല ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് അധിഷ്ഠിത സുരക്ഷാഉപകരണങ്ങള്‍, ഐപി ക്യാമറകള്‍, വിദൂരനിയന്ത്രണ സംവിധാനങ്ങള്‍ , വോയ്‌സ് ഓവര്‍ ഇനര്‍നെറ്റ് പ്രോട്ടോക്കോള്‍ (VOIP) തുടങ്ങിയവ അവയില്‍ ചിലതു മാത്രം. 

ഇപ്പൊഴത്തെ കണക്കുകള്‍ പ്രകാരം 2011 നവംബറോടെ ഐപി വേര്‍ഷന്‍ 4 അഡ്രസ്സുകള്‍ മുഴുവനും തീര്‍ന്നേക്കും. അങ്ങിനെയാണ് കൂടുതല്‍ വിലാസങ്ങള്‍ നല്‍കാന്‍ ഉതകും വിധം ഐപി വേര്‍ഷന്‍ 6 (IPv6) രൂപംകൊള്ളുന്നത്. ഇന്റര്‍നെറ്റ് എന്‍ജിനിയറിങ് ടാസ്‌ക് ഫോഴ്‌സ് ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 

ഐപി വേര്‍ഷന്‍ 6 എന്നാല്‍
കൂടുതല്‍ അഡ്രസ്സുകള്‍ നല്‍കാന്‍ കഴിയും വിധം രൂപപ്പെടുത്തിയിട്ടുള്ള ഒരു സംവിധാനം ആണ് ഐപി വേര്‍ഷന്‍ 6. നിലവിലുള്ള ഐപി വേര്‍ഷന്‍ 4 ല്‍ 32 ബിറ്റുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഐപി വേര്‍ഷന്‍ 6 ല്‍ 128 ബിറ്റ് ആണ് ഉപയോഗിക്കുന്നത്. അതായത് 2 ഖാതം 128 അഡ്രസ്സുകള്‍ (രണ്ടിനെ രണ്ടുകൊണ്ട് 128 തവണ ഗുണിക്കുമ്പോള്‍ കിട്ടുന്ന സംഖ്യ). ഇത്രയും ഐപി അഡ്രസ്സുകള്‍ അടുത്ത നൂറ്റാണ്ടു മുഴുവന്‍ ഉപയോഗിക്കാന്‍ പര്യാപ്തമായിരിക്കും എന്നാണ് കരുതുന്നത്. 

വെല്ലുവിളികള്‍
ഐപി വേര്‍ഷന്‍ 4 ലും 6 ലും പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കുകള്‍ക്കും ഉപകരണങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമല്ല. അതായത് ഐപി വേര്‍ഷന്‍ 6 സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഐപി വേര്‍ഷന്‍ 6 ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഹാര്‍ഡ്‌വേറും സോഫ്ട്‌വേറും പുതുക്കേണ്ടതുണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റം, സെര്‍വറുകള്‍, റൗട്ടറുകള്‍ തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് മാറ്റുന്നത് വലിയ സാമ്പത്തിക ചിലവുണ്ടാക്കുന്നതും താരതമ്യേന അപ്രായോഗികവുമാണ്. കുറച്ചു സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഐപി വേര്‍ഷന്‍ 6 കൂടി സപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ തങ്ങളുടെ സെര്‍വറുകളും അനുബന്ധ ഉപകരണങ്ങളും പുതുക്കിയിരിക്കുന്നത്. 


ഐപി വേര്‍ഷന്‍ 6 ല്‍ മാത്രം അധിഷ്ഠിതമായ കമ്പനികള്‍ക്കും ഹോസ്റ്റുകള്‍ക്കും തങ്ങളുടെ സേവനങ്ങള്‍ ഐപി വേര്‍ഷന്‍ 4 ഉപഭോക്താക്കള്‍ക്കു കൂടി ലഭ്യമാക്കുന്നതിനു ടണലിംഗ് , ഡ്യുവല്‍ സ്റ്റാക്കിംഗ് തുടങ്ങിയ ചില പ്രത്യേക സങ്കേതങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. 2012 ഓടെ എല്ലാ ഇന്റര്‍നെറ്റ് സെര്‍വറുകളും ഐപി വേര്‍ഷന്‍ 6 സേവനങ്ങള്‍ നല്‍കാന്‍ തക്ക വിധം സജ്ജമാക്കണമെന്ന് അമേരിക്കന്‍ രജിസ്ട്രി ഫോര്‍ ഇന്റര്‍നെറ്റ് നമ്പേഴ്‌സ് (എ.ആര്‍.ഐ.എന്‍) നിര്‍ദ്ദേശിച്ചു കഴിഞ്ഞിരിക്കുന്നു 

കുറച്ചു കാലം ഐപി വേര്‍ഷന്‍ 4 ഉം 6 ഉം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ക്രമേണ വേര്‍ഷന്‍ 4 ല്‍ നിന്നും പൂര്‍ണമായും സേവനങ്ങള്‍ 6 ലേക്ക് മാറ്റുവാനും ആണ് പദ്ധതി. പൂര്‍ണ്ണമായ ഒരു പരിവര്‍ത്തനത്തിനു ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലുമെടുക്കും എന്നു പറയപ്പെടുന്നു

ഉപഭോക്താവിനെ ബാധിക്കുന്നത്
നിലവിലുള്ള എല്ലാ വെബ്‌സൈറ്റുകളും ഐപി വേര്‍ഷന്‍ 4 ല്‍ അധിഷ്ഠിതമാണ്. അതിനാല്‍ ഇപ്പോഴുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. 

ഐപി വിലാസങ്ങള്‍ പൂര്‍ണ്ണമായും തീര്‍ന്നു പോകുന്ന അവസരത്തില്‍ പുതിയതായി വരുന്ന സൈറ്റുകള്‍ക്കും നെറ്റ്‌വര്‍ക്കുകള്‍ക്കും ഐപി വേര്‍ഷന്‍ 6 ഉപയോഗിക്കേണ്ടി വരും. അപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സേവനദാതാവും അനുബന്ധ ഉപകരണങ്ങളും ഐപി വേര്‍ഷന്‍ 6 നെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ ആ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതായത് ഇന്റര്‍നെറ്റിന്റെ ഒരു ഭാഗം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടാകാം.

നെറ്റ്‌വര്‍ക്ക് അഡാപ്റ്ററുകള്‍,നെറ്റ്‌വര്‍ക്ക് സ്വിച്ചുകള്‍ തുടങ്ങിയവയെ ഐപി വേര്‍ഷന്‍ 6 ലേക്കുള്ള മാറ്റം ബാധിക്കുന്നില്ല. എങ്കിലും റൗട്ടറുകള്‍ ഐപി വേര്‍ഷന്‍ 6 സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കേണ്ടതുണ്ട്. പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയവ ഐപി വേര്‍ഷന്‍ 6 ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുതുക്കപ്പെട്ടിട്ടുണ്ട്.

ലോക ഐപി വേര്‍ഷന്‍ 6 ദിനം
ഐപി വേര്‍ഷന്‍ 6 ന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേള്‍ഡ് ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ജൂണ്‍ 8 ന് ലോക ഐപി വേര്‍ഷന്‍ ദിനം ആഘോഷിക്കുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്, അക്കാമായ്, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് രാജാക്കന്മാര്‍ ഈ ഉദ്യമവുമായി കൈകോര്‍ക്കുന്നു. ഗൂഗിളും ഫെയ്‌സ്ബുക്കും ഇതിനകം തന്നെ തങ്ങളുടെ സൈറ്റുകളുടെ ഐപി വേര്‍ഷന്‍ 6 പതിപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. http://ipv6.google.com/, http://www.v6.facebook.com/ (സൈറ്റ് തുറക്കണമെങ്കില്‍ ഐപി വേര്‍ഷന്‍ 6 കണക്ഷന്‍ ആവശ്യമാണ്).

ഇന്റര്‍നെറ്റ് സേവന ദാതാക്കളേയും വെബ് ഹോസ്റ്റുകളെയും ഉപഭോക്താക്കളേയും ഐപി വേര്‍ഷന്‍ 6 ലേക്കു മാറേണ്ടതിന്റെ അനിവാര്യതയക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലോക ഐപി ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഗൂഗിള്‍ പറയുന്നത് 99.95% ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും പ്രത്യേക പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടി വരില്ലെന്നാണ്. എങ്കിലും ലോക്കല്‍ നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പിഴവുകള്‍ മൂലം താത്കാലിക കണക്ഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാന്‍ ഇടയുണ്ടെന്നു പറയപ്പെടുന്നു. 

ലോക ഐപി വേര്‍ഷന്‍ 6 ദിനത്തിനു മുന്നോടിയായി നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ഐപി 6 സേവനയോഗ്യമാണോ എന്നു പരിശോധിക്കാന്‍ ഈ ഒരു വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്. 

അധികം താമസിയാതെത്തന്നെ എല്ലാ വെബ് ഹൊസ്റ്റുകളും ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഐപി വേര്‍ഷന്‍ 6 ലേക്കു മാറേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. 

കമ്പ്യൂട്ടര്‍ ലോകത്തെ പിടിച്ചു കുലുക്കിയ Y2K പ്രശ്‌നം ഓര്‍മ്മയില്ലേ. മലപോലെ വന്നത് എലിപോലെ പോയ പ്രശ്‌നമായിരുന്നു അത്. അതുപോലെ, ഐപി പ്രശ്‌നവും എളുപ്പം പരിഹരിക്കപ്പെട്ടേക്കാം.

മൊബൈല്‍ നമ്പര്‍ മാറാതെ കമ്പനിയെ മാറ്റുമ്പോള്‍
Posted on: 21 Jan 2011

ഇത്രകാലവും ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഒരര്‍ഥത്തില്‍, മൊബൈല്‍ കമ്പനികളുടെ തടവുകാരായിരുന്നു. ഒരു കണക്ഷനെടുത്തു. നാലാളെ ആ നമ്പര്‍ അറിയിച്ചു. അങ്ങനെ വിലസി നടക്കുമ്പോഴാണ്, വേറൊരു കമ്പനി ഗംഭീരമായ ഓഫറുമായി രംഗത്തെത്തുന്നത്. പക്ഷേ, എന്തുകാര്യം. പുതിയ ഓഫര്‍ സ്വീകരിക്കണമെങ്കില്‍, ആ കമ്പനിയുടെ കണക്ഷനെടുക്കണം. നിലവിലുള്ള നമ്പര്‍ പോകും. അങ്ങനെ കുടുങ്ങിയവര്‍ എത്രയോ ഉണ്ട്. നമ്പര്‍ സംരക്ഷിക്കാനായി പല നല്ലനല്ല ഓഫറുകളും വേണ്ടെന്ന് വെച്ച ഹതഭാഗ്യര്‍. 

ഇന്ത്യന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഇത്രകാലവും അനുഭവിച്ച ഈ പ്രശ്‌നത്തിന് ഇന്നു മുതല്‍ പരിഹാരമാവുകയാണ്. ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെ സേവനദാതാവിനെ മാറ്റാനുള്ള സൗകര്യം രാജ്യമൊട്ടാകെ നിലവില്‍ വന്നു. ടെലികോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി' സേവനത്തിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഡല്‍ഹിയില്‍ പച്ചക്കൊടി കാട്ടി. 

ഒരു സേവനദാതാവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വേറൊരു സര്‍വീസിലേക്ക് മാറ്റിയെടുക്കാന്‍ ഏതാണ്ട് ഒരാഴ്ച്ച വേണം. സേവനദാതാവിനെ മാറ്റാന്‍ ഉപഭോക്താവിന് പരമാവധി ചെലവ് 19 രൂപയാണ്. കുറഞ്ഞത് മൂന്നു മാസം ഒരു കമ്പനിയുടെ കണക്ഷന്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ നമ്പറേ ഇത്തരത്തില്‍ മാറ്റിക്കിട്ടൂ. മാത്രമല്ല, നിലവിലുള്ള സര്‍വീസ് ദാതാവിന്റെ ബില്ലുകളും മറ്റ് ബാധ്യതകളും തീര്‍ത്തിരിക്കുകയും വേണം. രാജ്യമാകെയുള്ള മൊബൈല്‍ ഉപഭോക്താക്കളെ ഇക്കാര്യത്തില്‍ സഹായിക്കുക 'മൊബൈല്‍ ക്ലിയറിങ് ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍' (എം.സി.എച്ച്.എ) എന്ന ട്രായ് സംവിധാനമാണ്. 

സേവനദാതാവിനെ മാറ്റാന്‍ ഒരു ഉപഭോക്താവ് ആദ്യം ചെയ്യേണ്ടത്, 'PORT' സ്‌പേസ് 'മൊബൈല്‍ നമ്പര്‍' എന്ന സന്ദേശം 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യുകയാണ്. ആ സന്ദേശത്തിന് മറുപടിയായി ഒരു എട്ടക്ക 'യുണീക്ക് പോര്‍ട്ടിങ് കോഡ്' (യു.പി.സി) ലഭിക്കും. അതാണ് സേവനദാതാവിനെ മാറാനുള്ള നിങ്ങളുടെ റഫറന്‍സ്. ബി.എസ്.എന്‍.എല്ലിലേക്കാണ് നിങ്ങള്‍ക്ക് നമ്പര്‍ മാറ്റേണ്ടതെങ്കില്‍, ഈ കോഡുമായി അടുത്തുള്ള അവരുടെ ഓഫീസിലെത്തുക. അവര്‍ രണ്ട് ഫോറങ്ങള്‍ തരും. ഒരെണ്ണം 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി' അപേക്ഷയും, അടുത്തത് ബി.എസ്.എന്‍.എല്ലിന്റെ കണക്ഷന്‍ എടുക്കാനുള്ള അപേക്ഷയും. രണ്ടാമത്തെ അപേക്ഷയ്ക്ക് സാധാരണപോലെ പാസ്‌പോട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമൊക്കെ വേണം. 

അവ പൂരിപ്പിച്ചു നല്‍കിയാലുടന്‍ നിങ്ങള്‍ക്ക് ഒരു സിം കാര്‍ഡ് ലഭിക്കും. പക്ഷേ, അത് ആക്ടീവ് ആയിട്ടുണ്ടാകില്ല. അപേക്ഷകന്റെ യുണീക്ക് പോര്‍ട്ടിങ് കോഡും വിവരങ്ങളും മൊബൈല്‍ ക്ലിയറിങ് ഹൗസ് അഡ്മിസ്‌ട്രേറ്റര്‍ക്ക് നല്‍കും. അവിടെ നിന്നാണ് നിലവിലുള്ള സേവനദാതാവിന് നിങ്ങളുടെ നമ്പര്‍ പോര്‍ട്ടബിലിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് പോവുക. എന്തെങ്കിലും ബാധ്യതയോ മറ്റോ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കും. ആ സേവനദാതാവ് 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ നമ്പര്‍ മാറ്റാന്‍ പ്രശ്‌നമൊന്നുമില്ല എന്ന് കണക്കാക്കപ്പെടും. 

അതുകഴിഞ്ഞാല്‍, മൊബൈല്‍ ക്ലിയറിങ് ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍ രണ്ട് സമയ പരിധി നിങ്ങളുടെ നിലവിലുള്ള സേവനദാതാവിനും, നിങ്ങള്‍ നമ്പര്‍ മാറ്റുന്ന ബി.എസ്.എന്‍.എല്ലിനും നല്‍കും. ആദ്യത്തേത് നിലവിലുള്ള സേവനദാതാവിന്റെ നമ്പര്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റാനുള്ളതാണ്. രണ്ടാമത്തെ സമയപരിധിയില്‍ ബി.എസ്.എന്‍.എല്‍. നിങ്ങളുടെ നമ്പര്‍ ആക്ടിവേറ്റ് ചെയ്യും. അപേക്ഷ നല്‍കിയ സമയത്ത് ഉപഭോക്താവിന് ലഭിച്ച സിം കാര്‍ഡ് അപ്പോള്‍ പ്രവര്‍ത്തനക്ഷമമാകും. പിന്നീട് നിങ്ങള്‍ക്കുള്ള ഫോണ്‍വിളികള്‍ മുഴുവന്‍ പഴയ നമ്പറില്‍ തന്നെയാണെങ്കിലും പുതിയ സേവനദാതാവ് വഴിയേ വരൂ. 

സ്വാഭാവികമായും മറ്റ് കണക്ഷനുകളുള്ള മൊബൈല്‍ ഉപഭോക്താക്കളെ വലവീശാന്‍ ഓരോ കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്തെത്തുമെന്നുറപ്പ്. പൊതുമേഖലയിലുള്ള ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ തന്നെ പുതിയ ചില ഓഫറുകള്‍ പോര്‍ട്ടബിലിറ്റി നേടി വരുന്ന നമ്പറുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ത്രീജി സേവനം തങ്ങള്‍ക്ക് മാത്രമുള്ളത് നേട്ടമാകുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ കണക്കുകൂട്ടല്‍. ഏതായാലും ഇന്ത്യന്‍ മൊബൈല്‍ സേവനരംഗത്ത് പുതിയൊരു മത്സരത്തിന് തിരശ്ശീല ഉയരുകയാണ്-നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ. 

ടെലിവിഷന്‍ ദൃശ്യങ്ങള്‍ക്ക് സുഗന്ധവും വരുന്നു

ലണ്ടന്‍: ടെലിവിഷനിലും കംപ്യൂട്ടറിലും പൂവിന്റെ സൗന്ദര്യത്തിനൊപ്പം ഇനി മണവും ആസ്വദിക്കാം. ദൃശ്യങ്ങള്‍ക്കൊപ്പം അനുയോജ്യമായ ഗന്ധം പുറപ്പെടുവിക്കുന്ന ഉപകരണം അണിയറയില്‍ തയ്യാറാകുന്നു. കംപ്യൂട്ടറില്‍ ഉപയോഗിച്ചുവരുന്ന സാധാരണ ഇന്‍ക്ജറ്റ് പ്രിന്‍ററില്‍ സുഗന്ധവസ്തുക്കളുപയോഗിച്ചു പരീക്ഷണം നടത്തിയ ജപ്പാനിലെ ടോക്യോയിലുള്ള കെനിചി ഒകഡ ഓഫ് കെയോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍.

പ്രിന്‍ററില്‍ ചുവപ്പ്, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങള്‍ക്കു പകരം നാലു മണങ്ങള്‍ പുറത്തുവിടുന്ന സംവിധാനമാണ് ഇവര്‍ പരീക്ഷിച്ചത്. കുറഞ്ഞ തോതില്‍ പുറത്തുവിടുന്ന ഈ ഗന്ധങ്ങള്‍ ഒരു സെക്കന്‍ഡിന്റെ പത്തിലൊരുസമയം മാത്രമേ നിലനില്‍ക്കൂ. പരീക്ഷണം വിജയിച്ചാല്‍ പ്രിന്‍ററായും ഗന്ധം പുറത്തുവരുന്ന സംവിധാനമായും ഉപയോഗിക്കാന്‍ ഒരേ ഉപകരണം മതിയാകും. ഈ പദ്ധതി ശൈശവാവസ്ഥയിലാണെങ്കിലും ടെലിവിഷന്‍, കംപ്യൂട്ടര്‍ മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

അമ്പതുവര്‍ഷം മുമ്പ് സിനിമാ തിയേറ്ററുകളില്‍ മുപ്പതുതരം ഗന്ധങ്ങള്‍ പുറത്തുവരുന്ന സ്‌മെല്‍ ഓ വിഷന്‍ എന്ന ഉപകരണം പരീക്ഷിച്ചിരുന്നു. ചലച്ചിത്രങ്ങളിലെ നിര്‍ണായക സീനുകള്‍ വരുമ്പോള്‍ അനുയോജ്യമായ ഗന്ധവും പുറപ്പെടുവിക്കുന്നതില്‍ ഇത് വിജയമായിരുന്നെങ്കിലും പിന്നീട് പ്രേക്ഷകര്‍ തന്നെ അതിനെതിരെ രംഗത്തുവന്നു. പലതരം ഗന്ധങ്ങള്‍ തിയേറ്ററില്‍ കെട്ടിക്കിടന്ന് അസ്വസ്ഥത സൃഷ്ടിച്ചതായിരുന്നു ഈ വിദ്യ പരാജയപ്പെടാനുള്ള പ്രധാന കാരണം.

ഇനി മനസ്സുകൊണ്ട് കമ്പ്യൂട്ടറിനെ നിയന്ത്രിക്കാം

മൗസും കീപ്പാഡും കമ്പ്യൂട്ടറിന്റെ ഭാഗമല്ലാതാവുന്ന അവസ്ഥ ഇപ്പോള്‍ തന്നെയുണ്ട്. ഫുള്‍ടച്ച് സ്‌ക്രീനോട് കൂടിയ ഐപാഡ് പോലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഉദാഹരണം. ഭാവിയില്‍ വിരല്‍ത്തുമ്പ് പോലും വേണ്ട, ചിന്ത തന്നെ ധാരാളം എന്ന സ്ഥിതി വന്നേക്കാം. മനസ്സിലെ ചിന്താ തരംഗങ്ങളിലൂടെയും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാന്‍ കഴിയുമെന്നു തെളിഞ്ഞുകഴിഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ശാസ്ത്ര പ്രദര്‍ശനത്തിലാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കപ്പെട്ടത്. 

ചിന്തിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങളെ കമ്പ്യൂട്ടറിലേക്ക് കമാന്‍ഡുകളായി അയയ്ക്കപ്പെടുമ്പോള്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സോഫ്ട്‌വേറിന്റെ പ്രത്യേകത. 2005ല്‍ തുടങ്ങിയ ഗവേഷണമാണ് ഈ സോഫ്റ്റ്‌വെയര്‍ഓപ്പണ്‍ വിബ് കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്.

ഗവേഷകര്‍, ചികിത്സകര്‍, വീഡിയോ ഗെയിം നിര്‍മാതാക്കള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റുകളായ യാന്‍ റിനാര്‍ഡ്, ലോറന്‍റ് ബോണറ്റ് എന്നിവര്‍ പറയുന്നു.

ആസ്​പത്രിയിലും മറ്റും ഇ.ഇ.ജി എടുക്കുന്ന രീതിയില്‍ ഇലക്‌ട്രോ എന്‍സെഫലോഗ്രാം തലയില്‍ ധരിച്ച് ഇതിന്റെ വയറുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് സോഫ്ട്‌വേറിന്റെ പ്രവര്‍ത്തനം. വിരലുകള്‍ ഉപയോഗിക്കാതെ അക്ഷരങ്ങള്‍ പോലും കമ്പ്യൂട്ടറില്‍ ചിന്തയിലൂടെ രേഖപ്പെടുത്തുവാന്‍ കഴിയും. ചലനശേഷി ഇല്ലാത്തവര്‍ക്കും മറ്റും ഇത് ഉപയോഗപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത.

കേരളത്തിലെ വിവരങ്ങള്‍ തിരയാന്‍ 'ഇസേവനം'

Picture
ഈഫല്‍ ടവറിന്റെ ഉയരം എത്ര? ലാല്‍ബാഗിലേക്ക് എത്രദൂരം. ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു ഏത് എന്നൊക്കെ ചോദിച്ചാല്‍ അറിയാവുന്നവര്‍ ഉടന്‍ ഉത്തരം പറയും. അറിയാത്തവര്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലും സെര്‍ച്ച് സൈറ്റിലെത്തി ഉത്തരം തേടും. പക്ഷേ, കോഴിക്കോട് കുന്ദമംഗലത്ത് മൃഗാശുപത്രി എവിടെയാണെന്നോ, കൊയിലാണ്ടിയില്‍ ജോലിക്കായി കിട്ടാവുന്ന ആശാരിയുടെ പേരോ, കല്‍പണിക്കരന്റെ ഫോണ്‍ നമ്പറോ ചോദിച്ചാല്‍, അതുമല്ലെങ്കില്‍ കോഴിക്കോട് നഗരത്തില്‍ എത്ര ഹോസ്​പിറ്റലുണ്ടെന്നോ, അവയുടെ നമ്പറുകളോ ചോദിച്ചാല്‍ കുഴങ്ങി. അത്തരം വിവരം അറിയാവുന്നവര്‍ വളരെ കുറവായിരിക്കും. മാത്രമല്ല, ഇന്റര്‍നെറ്റിലെ പ്രമുഖ സൈറ്റുകള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞെന്നും വരില്ല. 

ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാന്‍ പോവുകയാണ്. കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച്എന്‍ജിന്‍ നിലവില്‍ വന്നുകഴിഞ്ഞു. www.esevanam.com.കേരളത്തിലെ ഓരോ പ്രദേശത്തെയും ഗവണ്‍മെന്റ് തലത്തിലും അല്ലാതെയുമുള്ള പ്രധാന സംരംഭങ്ങള്‍, സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുന്ന സെര്‍ച്ച് സൈറ്റാണിത്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ സംരംഭം പ്രയോജനം ചെയ്യും.

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചു തുടങ്ങിയ ഈ സംരംഭം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആദ്യപടി എന്ന നിലയ്ക്ക് കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സൈറ്റ് പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

കേരളത്തിലെ നിര്‍മ്മാണ മേഖല, വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ, സേവന മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഇ-സേവനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും. കേരളത്തിലെ ഓരോ പ്രാദേശത്തിന്റെയും ഭൂപടങ്ങള്‍, പ്രധാന വിവരങ്ങള്‍ തുടങ്ങിയവും പൊതുമേഖലാസ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തടങ്ങിയവരുടെ വിവരങ്ങളും ലഭ്യമാകും. 


2010 ല്‍ ഇന്റര്‍നെറ്റില്‍ സംഭവിച്ചത്‌

Picture
ദിവസവും എത്ര ഇമെയിലുകളാണ് നിങ്ങളെത്തേടി വരുന്നതെന്ന് അത്ഭുതപ്പെടാറുണ്ടോ. ഇമെയില്‍ ഇന്‍ബോക്‌സിലെത്തുന്ന മെയിലുകളുടെ ആധിക്യം കണ്ട് അത്ഭുതംകൂറും മുമ്പ് ഈ കണക്ക് കേള്‍ക്കുക-2010 ല്‍ ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അയച്ച ഇമെയിലുകളുടെ എണ്ണം 107 ട്രില്ല്യണ്‍ (ഒരു ട്രില്ല്യനെന്നാല്‍ ഒരുലക്ഷം കോടി) ആണ്! തീര്‍ച്ചയായും ഇതില്‍ വലിയൊരു പങ്ക് പാഴ്‌മെയിലുകള്‍ (സ്​പാം) തന്നെയായിരുന്നു-89.1 ശതമാനം. 

ഇന്റര്‍നെറ്റെന്നാല്‍ ഇമെയിലുകള്‍ മാത്രമയയ്ക്കുന്ന സംവിധാനമല്ല. നവമാധ്യമസാധ്യതകളെല്ലാം ഇന്റര്‍നെറ്റില്‍ പ്രയോഗിക്കപ്പെടുന്നു. ഇമെയിലുകള്‍ ചിത്രങ്ങള്‍ വീഡിയോകള്‍ മ്യൂസിക് ഫയലുകള്‍ -അങ്ങനെ ഡിജിറ്റല്‍ രൂപത്തിലാക്കാവുന്ന എന്ത് ഡേറ്റയും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ പങ്കുവെയ്ക്കപ്പെടുന്നു. 2010 ല്‍ ഇവയുടെ കണക്ക് എങ്ങനെയായിരുന്നു. പിംഗ്‌ഡോം (Pingdom) എന്ന ഇന്റര്‍നെറ്റ് മോണിറ്ററിങ് സര്‍വീസ് ഇക്കാര്യം പരിശോധിച്ചു നോക്കി. അവര്‍ക്ക് കിട്ടിയ ഫലങ്ങളില്‍ ചിലതാണ് ചുവടെ. 

107 ട്രില്ല്യണ്‍ ഇമെയിലാണ് 2010 ല്‍ അയയ്ക്കപ്പെട്ടതെന്ന് പറഞ്ഞാല്‍ അതിനര്‍ഥം ദിവസവും ഇമെയിലുകളുടെ ഏണ്ണം ശരാശരി 294 ബില്യണ്‍ (ഒരു ബില്യണ്‍ എന്നാല്‍ നൂറ് കോടി) എന്നാണ്. 2010ല്‍ 1.88 ബില്യണ്‍ ഇമെയില്‍ യൂസര്‍മാരാണ് ലോകത്താകമാനം ഉണ്ടായിരുന്നത്. പോയ വര്‍ഷം പുതിയതായി രംഗത്തെത്തിയ ഇമെയില്‍ യൂസര്‍മാരുടെ സംഖ്യ 48 കോടി വരും. 2.9 ബില്യണ്‍ ഇമെയില്‍ അക്കൗണ്ടുകളാണ് ലോകത്താകമാനം ഉള്ളത്.


ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സംഖ്യ സ്വാഭാവികമായും 2010 ല്‍ വര്‍ധിച്ചു. 2010 ജൂണിലെ കണക്ക് പ്രകാരം ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 197 കോടി ആളുകളുണ്ട്. മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ധന. ഇത്രയും ഉപഭോക്താക്കളില്‍ 82.51 കോടി ഏഷ്യയിലും, 47.51 കോടി യൂറോപ്പിലും 26.62 കോടി വടക്കേയമേരിക്കയിലുമാണ്. 

സോഷ്യല്‍ മീഡിയ സൈറ്റുകളുടെ അഭൂതപൂര്‍മായ വളര്‍ച്ചയ്ക്കാണ് 2010 ല്‍ ഇന്റര്‍നെറ്റ് സാക്ഷ്യം വഹിച്ചത്. അതില്‍ തന്നെ ഫെയ്‌സ്ബുക്കിന്റേത് കണ്ണഞ്ചിക്കുന്ന മുന്നേറ്റമായിരുന്നു. 2010 തുടങ്ങുമ്പോള്‍ 35 കോടിയായിരുന്നു ഫെയ്ബുക്കിലെ അംഗസംഖ്യയെങ്കില്‍ വര്‍ഷം അവസാനിക്കുമ്പോള്‍ അത് 60 കോടിയായി. ഒറ്റവര്‍ഷം കൊണ്ട് 25 കോടിയുടെ വര്‍ധന! ലിങ്കുകള്‍, കുറിപ്പുകള്‍, ഫോട്ടോകള്‍, വീഡിയോ എന്നിങ്ങനെ 3000 കോടി ഉള്ളടക്ക ഘടകങ്ങളാണ് ഓരോ മാസവും ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കപ്പെടുന്നത്. ഫോട്ടോകളുടെ മാത്രം കാര്യമെടുത്താല്‍, ഓരോ മാസവും 300 കോടി ഫോട്ടോകളാണ് ഫെയ്‌സ്ബുക്കില്‍ ചേര്‍ക്കപ്പെടുന്നത്.


2010 സപ്തംബറില്‍ ട്വിറ്ററിലുണ്ടായിരുന്നത് 17.5 കോടി അംഗങ്ങളാണ്. അതില്‍ 10 കോടി 2010 ലുണ്ടായ പുതിയ അംഗങ്ങളാണ്. 2010 ല്‍ 2500 കോടി ഹൃസ്വസന്ദേശങ്ങള്‍ (ട്വീറ്റുകള്‍) ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ബ്ലോഗ്പള്‍സിന്റെ കണക്കനുസരിച്ച് 15.2 കോടി ബ്ലോഗുകള്‍ ഇന്റര്‍നെറ്റിലുണ്ട്. ഫോട്ടോപങ്കിടല്‍ സൈറ്റായ ഫ് ളിക്കറില്‍ 2010 സപ്തംബറിലെ കണക്കനുസരിച്ച് 500 കോടി ചിത്രങ്ങളുണ്ട്. ഓരോ മിനിറ്റിലും 3000 ലേറെ ഫോട്ടോകളാണ് ഫ് ളിക്കറില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. 

വീഡിയോ പ്രേക്ഷകരും ഇന്റര്‍നെറ്റില്‍ വന്‍തോതില്‍ വര്‍ധിച്ചതായി 2010 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വീഡിയോ റിക്കോര്‍ഡ് ചെയ്യാനും ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കാനും സ്മാര്‍ട്ട്‌ഫോണുകള്‍ മതിയെന്ന് വന്നതോടെയാണ് കാര്യങ്ങള്‍ മാറിയത്. 2010 ല്‍ വീഡിയോ പങ്കിടല്‍ സൈറ്റായ യൂടൂബില്‍ യൂസര്‍മാര്‍ കണ്ടത് 73000 കോടി വീഡിയോകളാണ് (പ്രതിമാസം 6000 കോടി വീഡിയോകള്‍. എന്നുവെച്ചാല്‍, ദിനംപ്രതി 200 കോടി യുടൂബ് വീഡിയോകള്‍!). ഫെയ്‌സ്ബുക്കും പ്രധാനപ്പെട്ട ഒരു വീഡിയോ സൈറ്റായി മാറുകയാണ്. പ്രതിമാസം ഫെയ്‌സ്ബുക്കില്‍ വീഡിയോ കാണ്ടവരുടെ സംഖ്യ 2010 ല്‍ 200 കോടിയിലേറെയായിരുന്നു.



             സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ

പുതിയ സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കുന്നതിലുമുപരിയായി മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കമ്പ്യൂട്ടറിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലെ പ്രയാസങ്ങളും അതിലെ അപകട സാധ്യതകളുമാണെന്ന് ഇന്റര്‍നെറ്റ് ഉപദേശക സമിതി (IAB) യുടെ വാര്‍ഷിക സമ്മേളനത്തില്‍ തങ്ങളുടെ പുതിയ ഗവേഷണങ്ങളുടെ ഭാഗമായി അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ സംസാരിക്കവെ IAB യുടെ ചെയര്‍പേഴ്സണ്‍ ശ്രീമതി ആദ്ര കോണ്‍ലോണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു "മൊബൈല്‍ ഫോണിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തേക്കാളുമധികമായി മാതാപിതാക്കള്‍ ഭയക്കുന്നത് കമ്പ്യൂറിലൂടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ്. 13% പേര്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് വേവലാധിപ്പെടുന്നതെങ്കില്‍ 47% പേരും കമ്പ്യൂട്ടര്‍വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തെ ഭയപ്പെടുന്നവയാണ്."

അയര്‍ലന്‍ഡിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷമായി വളരെയധികം ഉയര്‍ന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നതും വിദ്യാലയത്തില്‍ നിന്നും കലാലയത്തില്‍ നിന്നു വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ കഴിയുന്നുവെന്നതാണ് മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം.

യുവാക്കളുടെയും ടീനേജുകാരുടെയും ഇന്റര്‍നെറ്റ് ഉപയോഗിത്തിലുള്ള വര്‍ദ്ധനവ്, അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിലുള്ള കുറവ്, സൈബര്‍ കഫേകളില്‍ നിന്നും മറ്റും എളുപ്പത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള സാഹചര്യം തുടങ്ങിയവ പുതിയ വെല്ലുവിളികളാണ്. കുട്ടികളെ അവരുടെ മാനസീകവും സാന്മാര്‍ഗീകവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ ഇന്റര്‍നെറ്റ് എന്ന വിപുലമായ ശേഖരത്തിലേക്ക് കടക്കുന്നതിന് അനുവദിക്കാം?


മാതാപിതാക്കളുടെ പ്രധാന ഉല്‍കണ്ഠകള്‍:

  • ഓണ്‍ലൈനായി എന്തെല്ലാം കാണുവാനും വായിക്കുവാനും കഴിയും
  • വൈറസുകള്‍, സോഫ്റ്റ്വെയറുകള്‍ തുടങ്ങിയവയുടെ ഡൌണ്‍ലോഡിംഗ്
  • ഓണ്‍ലൈനായി ആരെയൊക്കെയാണ് കണ്ടുമുട്ടുക, തുടര്‍ന്നുണ്ടാകുന്ന പ്രയാസങ്ങള്‍ എന്തെല്ലാം?
നിങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ സുരക്ഷിതമായി സഞ്ചരിക്കുന്നതിനും, പഠിക്കുന്നതിനും, കളിതമാശകളിലേര്‍പ്പെടുന്നതിനും സഹായിക്കുന്ന ഒരു ലഘുമാര്‍ഗ്ഗരേഖയാണിത്!


നിങ്ങളുടെ ഉല്‍കണ്ഠകളിലൂടെ

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും ഉല്‍സാഹമുണര്‍ത്തുന്ന ധാരാളം വിദ്യാഭ്യാസ സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ട്. അതുപോലെതന്നെ ധാരാളം അനാവശ്യ ഉള്ളടക്കങ്ങളും ഇതിലുണ്ട്. അതിനാല്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. കുട്ടികളുമായി സംസാരിച്ചും നിങ്ങളുടെ ഉല്‍കണ്ഠകള്‍ അവരുമായി ചര്‍ച്ചചെയ്തും ഇന്റര്‍നെറ്റിലെ അപകടങ്ങളെയും വഴിതെറ്റിക്കലുകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുക. തുടര്‍ന്ന് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും അനുവാദവും നല്‍കുക. കുട്ടികള്‍ ഓണ്‍ലൈന്‍ ഉപയോഗിക്കേണ്ടത് ഏതൊക്കെ സമയം, എത്രസമയം, എന്തിനെല്ലാം, ഏതൊക്കെ സൈറ്റുകള്‍ തുടങ്ങിയവ അവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുക. സ്വീകരിക്കാവുന്നതും നിരസിക്കാവുന്നതും ഏതൊക്കെയെന്ന് സ്ഥിരീകരിച്ചശേഷം മാര്‍ഗ്ഗരേഖകളുടെ ആവശ്യം അവരെ ബോധ്യപ്പെടുത്തുക.


വീട്ടിലെ കമ്പ്യൂട്ടര്‍ പങ്ക് വെയ്ക്കല്‍

നിങ്ങള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ വിവരങ്ങളും മറ്റും ആകസ്മികമായി നീക്കം ചെയ്യപ്പെടാനും, മറ്റുള്ളവര്‍ മാറ്റം വരുത്താനും, നിരീക്ഷിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ഇ-മെയില്‍ പാസ് വേഡുകള്‍ സുരക്ഷിതമാക്കുക, പരിചയമില്ലാത്തവരില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്ന മെയിലുകളിലെ ലിങ്കുകളിലും മറ്റും അവര്‍ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം ലിങ്കുകള്‍ വൈറസുകളിലേക്കോ അനാവശ്യ സൈറ്റുകളിലേക്കോ നയിക്കുവയായിരിക്കാം.


ഡൌണ്‍ലോഡുകളും വൈറസും

ഫ്രീസോഫ്റ്റ്വെയറുകള്‍, ചിത്രങ്ങള്‍, കളികള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇന്റര്‍നെറ്റ് സാമ്പത്തിക ലാഭമുണ്ടാകുന്നതുപോലെ തന്നെ വൈറസ്, കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന മെമ്മറി നഷ്ടം തുടങ്ങിയ ചില പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്നു. കുട്ടികള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ ശക്തമായ ഒരു ആന്റിവൈറസ് ഉപയോഗിക്കുന്നതിനും അനാവശ്യ ഡൌണ്‍ലോഡുകള്‍ ഒഴിവാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.


സൌഹൃതസംഭാഷണ മുറികളും ചര്‍ച്ചാകൂട്ടങ്ങളും

കുസൃതികളും ആശയവിനിമയങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതും, റിസോഴ്സുകളും സൌഹൃദങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള അനന്തസാധ്യതകള്‍ നല്കുന്നവയുമാണ് സൌഹൃദസംഭാഷണ മുറികളും ചര്‍ച്ചാക്കൂട്ടങ്ങളും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവയും ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടവ.

  • നിങ്ങളുടെ മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, പേര്, സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം, ജോലിചെയ്യുന്ന സ്ഥലം, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഒരിക്കലും കൈമാറരുത്.
  • വൈകാരികമായി സ്വാധീനിക്കുന്ന സന്ദേശത്തിനും മറുപടി നല്കരുത്. അത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നവരുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഒഴിവാക്കുക. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നത് നിങ്ങളുടെ കുറ്റമല്ല; അതിനാല്‍ എത്രയും വേഗം ഇക്കാര്യം നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കുക.
  • ഓണ്‍ലൈനില്‍ നിങ്ങളെ ശല്യപ്പെടുത്തുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അക്കാര്യവും മാതാപിതാക്കളെ ഉടനറിയിക്കുക.
  • നിങ്ങളുടെ ഫോട്ടോഗ്രാഫ്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ തുടങ്ങയവ അയയ്ക്കുന്നതിനുമുമ്പ് അഡ്രസ് അംഗീകൃതമാണോയെന്ന് പരിശോധിക്കുക.
  • മാതാപിതാക്കളുടെ സമ്മതിമില്ലാതെ ഓണ്‍ലൈനായി പരിചയപ്പെടുന്നവരെ സന്ധിക്കുരുത്. ഇവരുമായി നേരില്‍ക്കാണാന്‍ ആഗ്രഹിക്കുകയാണെങ്കി‍ല്‍ മാതാപിതാക്കളില്‍ ആരെങ്കിലുമായി പൊതുസ്ഥലത്ത് വെച്ച് മാത്രെ സംസാരിക്കുക.
  • നിയമത്തിനോ, മറ്റുള്ളവര്‍ക്കോ മറുവേല്‍പിക്കുന്ന യാതൊന്നും ചെയ്യാതെ നല്ലൊരു ഓണ്‍ലൈന്‍‌ പൌരനായാല്‍ ശ്രമിക്കുക, ഓണ്‍ലൈനില്‍ മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ പരിചയപ്പെടുന്നവരോട് നിങ്ങളും പെരുമാറുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി ചൈല്‍ഡ് നെറ്റ് അന്താരാഷ്ട്ര വെബ് സൈറ്റ് സന്ദര്‍ശിക്കുക:http://www.childnet-int.org/.

SAFE & HAPPY SURFING !

PAY REVISION- NEWS


സുരക്ഷിതമായി വീട്ടിലെത്തൂ....

Picture
റോഡ്‌ നിയമങ്ങള്‍ പാലിക്കൂ...
Picture
'Precautions can avoid tragedies'
Picture
Put your seat belt on !!!! Then go.....

| HOME | SOFTWARES | LINKS | Access 2 Files | FORMS & DOCS | OLD POSTS | BLOG | ADIMALIWEB FACEBOOK PAGE | SPARK-HELP | FEEDBACK | MEET ADMIN |

( © Design By : BITS Adimali 2014 )